23.6.08

ആ മെലിഞ്ഞ മനുഷ്യന്‍ ഇനിയില്ല


ഹോളണ്ടിന്റെ ക്രോസ്‌ബാറിനു കീഴില്‍ ഇനി എഡ്വിന്‍ വാന്‍ഡര്‍സാര്‍ ഉണ്ടാവില്ല. യൂറോകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയോടേറ്റ അപ്രതീക്ഷിത പരാജയത്തോടെയാണ്‌ ഒന്നര പതിറ്റാണ്ടോളം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഗോളികളിലൊരാളായ വാന്‍ഡര്‍സാര്‍ തീരുമാനിച്ചത്‌. ഹോളണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുകയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയ മത്സരത്തില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റുവാങ്ങി കണ്ണീരോടെ വിടപറയാനായി അടുപ്പമുള്ളവര്‍ സാര്‍ എന്നു വിളിക്കുന്ന ഈ കാവല്‍ക്കാരന്റെ വിധി. അവസാന മത്സരത്തില്‍ റഷ്യയുടെ ഗോളെന്നുറച്ച കാല്‍ ഡസന്‍ അവസരങ്ങളെങ്കിലും വാന്‍ഡര്‍സാര്‍ തടഞ്ഞിട്ടിരുന്നു.
പ്രധാന ടൂര്‍ണ്ണമെന്റുകളുടെ ക്വാര്‍ട്ടറുകളിലും സെമിഫൈനലുകളിലും സ്ഥിരസാന്നിധ്യമായ ഹോളണ്ട്‌ ടീം ദൗര്‍ഭാഗ്യം കൊണ്ട്‌ പുറത്താകുമ്പോഴെല്ലാം ഈ നീണ്ടുമെലിഞ്ഞ മനുഷ്യന്‍ ബാറിനു കീഴെയുണ്ടായിരുന്നു. താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും നിര്‍ഭാഗ്യവാനും ശാന്തനും ക്ഷമാശീലനുമായ മനുഷ്യന്‍ എന്നാണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍ വാന്‍ഡര്‍സാറിനെ വിശേഷിപ്പിച്ചത്‌.
യുവരക്തം തുളുമ്പുന്ന ഡച്ച്‌ ടീമിന്റെ ഗോളിയായി മുപ്പത്തെട്ടുകാരനായ വാന്‍ഡര്‍സാറിനെ തെരഞ്ഞെടുക്കാന്‍ കോച്ച്‌ മാര്‍ക്കോ വാന്‍ബാസ്‌റ്റണെ പ്രേരിപ്പിച്ചത്‌ ആ കൈകളിലുള്ള വിശ്വാസം തന്നെയായിരുന്നു. ഫുട്‌ബോള്‍ കളിക്കുന്ന പ്രമുഖ രാജ്യങ്ങളിലെയെല്ലാം ഗോളിമാരുടെ കരിയറിന്റെ പരമാവധി ആയുസ്സ്‌ അഞ്ചോ ആറോ കൊല്ലമാണെന്നോര്‍ക്കുമ്പോഴാണ്‌, കരുത്തരായ ഹോളണ്ടിന്റെ വലയ്‌ക്കു മുന്നില്‍ പതിറ്റാണ്ടു പിന്നിട്ട വാന്‍ഡര്‍സാറിന്റെ പ്രസക്തി മനസ്സിലാവുക. വാന്‍ബാസ്റ്റണ്‍-റൈക്കാഡ്‌-ഗുള്ളിറ്റ്‌ ത്രയത്തിന്റെ മാന്ത്രികയുഗം അവസാനിച്ചതിനു തൊട്ടുപിറകെയുണ്ടായ തലമുറയുടെ പ്രതിനിധിയാണ്‌ വാന്‍ഡര്‍സാര്‍. ഫ്രാങ്ക്‌ ഡിബോയര്‍, എഡ്‌്‌ഗാര്‍ ഡേവിഡ്‌സ്‌, ഡെന്നിസ്‌ ബെര്‍ഗ്‌കാംപ്‌, പാട്രിക്‌ ക്ലൈവര്‍ട്ട്‌, സീഡോര്‍ഫ്‌ തുടങ്ങിയ അതികായര്‍ മുതല്‍ പുതിയ തലമുറയിലെ ഇബ്രാഹീം അഫലെ, ഡിര്‍ക്‌ ക്യുയിറ്റ്‌, ഹണ്ട്‌ലാര്‍ തുടങ്ങിയ പയ്യന്മാര്‍ വരെയുള്ളവര്‍ക്കൊപ്പം കളിക്കാന്‍ വാന്‍ഡര്‍സാറിനു ഭാഗ്യം ലഭിച്ചു.
1994 ലോകകപ്പ്‌ സ്‌ക്വാഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും വാന്‍ഡര്‍സാറിന്‌ സൈഡ്‌ ബെഞ്ചിലിരിക്കാനായിരുന്നു വിധി. കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച റഷ്യയുടെ കോച്ചായ ഗെസ്‌ ഹിഡിങ്കിന്റെ പരിശീലനത്തിനു കീഴില്‍ 1995 ല്‍ ബെലാറസിനെതിരെയാണ്‌ സാര്‍ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത്‌.
അസാമാന്യമായ നിരീക്ഷണ പാടവവും വഴക്കമുള്ള ശരീരവും കൊണ്ട്‌ എതിരാളികളുടെ പൊള്ളുന്ന ഷോട്ടുകള്‍ രക്ഷപ്പെടുത്തുന്ന വിദഗ്‌ധനായിരുന്നു വാന്‍ഡര്‍സാര്‍. 1995 ല്‍ അരങ്ങേറിയ ശേഷം കഴിഞ്ഞ ദിവസം വിരമിക്കുന്നതു വരെ രാജ്യത്തിനായി 128 മത്സരങ്ങളാണ്‌ അദ്ദേഹം കളിച്ചത്‌. 98, 2006 ലോകകപ്പുകളിലും 96, 2000, 2004, 2008 യൂറോകപ്പുകളിലും ഡച്ച്‌ ടീമിന്റെ ഗോളി വാന്‍ഡര്‍സാറായിരുന്നു. യൂറോ 96 ക്വാര്‍ട്ടര്‍, ഫ്രാന്‍സ്‌ 98 സെമി, യൂറോ 2000 സെമി എന്നിവയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വലകാത്ത സാര്‍, 2004 ക്വാര്‍ട്ടറിലെ ഷൂട്ടൗട്ടില്‍ സ്വീഡന്റെ ഒലോഫ്‌ മെല്‍ബര്‍ഗിന്റെ കിക്ക്‌ തടുത്തിട്ട്‌ ടീമിനെ സെമിയിലെത്തിച്ചു. 2006 ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഐവറി കോസ്‌റ്റിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍ വഴങ്ങാതെ, സൗഹൃദ മത്സരങ്ങളല്ലാത്ത 10 അന്താരാഷ്ട്ര മാച്ചുകളില്‍ തുടര്‍ച്ചയായി ഗോള്‍ വഴങ്ങാതിരുന്ന റെക്കോഡ്‌ സാര്‍ സ്വന്തമാക്കി. 1103 മിനുട്ടുകള്‍ ഗോള്‍ വഴങ്ങാതെ വല കാത്ത അപൂര്‍വ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്‌.
റഷ്യക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തോടെ ഏറ്റവുമധികം യൂറോ കപ്പ്‌ മത്സരങ്ങള്‍ കളിച്ച ഫ്രഞ്ച്‌ താരം ലിലിയന്‍ തുറാമിന്റെ റെക്കോഡിനൊപ്പമെത്താന്‍ വാന്‍ഡര്‍സാറിനായി. ``ഞങ്ങള്‍ നന്നായി കളിച്ചില്ല. റഷ്യക്കാരാവട്ടെ തങ്ങളുടെ ജോലി ഉജ്ജ്വലമായി നിര്‍വഹിക്കുകയും ചെയ്‌തു. അവര്‍ അര്‍ഹിച്ച ജയമാണിത്‌.'' മത്സരശേഷം വാന്‍ഡര്‍സാര്‍ പറഞ്ഞു. അവസാന നിമിഷം നിസ്റ്റല്‍റൂയ്‌ ഗോള്‍ നേടി ഹോളണ്ടിനെ മത്സരത്തിലേക്ക്‌ തിരികെ കൊണ്ടുവന്നപ്പോള്‍ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുമെന്ന്‌ താന്‍ കരുതിയിരുന്നു. അങ്ങനെയാണെങ്കില്‍ എങ്ങനെയും താന്‍ ടീമിനെ രക്ഷിക്കുമായിരുന്നു. കഴിഞ്ഞ മാസം മോസ്‌കോയില്‍ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സിയുടെ നിക്കോളാസ്‌ അനെല്‍ക്കയുടെ കിക്ക്‌ തടുത്ത്‌ വാന്‍ഡര്‍സാര്‍ തന്റെ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ കപ്പ്‌ നേടിക്കൊടുത്തിരുന്നു.
``ഞങ്ങള്‍ക്ക്‌ ഇനി ഭാവിയെ നേരിടണം. പക്ഷേ എന്നെ കൂടാതെയായിരിക്കുമത്‌. ഈ സായാഹ്നത്തില്‍ ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടാനുള്ള സമയവുമല്ലിത്‌...'' വികാരഭരിതനായി വാന്‍ഡര്‍സാര്‍ പറഞ്ഞു.
വാന്‍ബാസ്റ്റണ്‌ ശേഷം ഹോളണ്ട്‌ ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്ന ബെര്‍ട്ട്‌ വാന്‍ മാര്‍വിജിക്‌, ലോകകപ്പ്‌ വരെ തുടരാന്‍ വാന്‍ഡര്‍സാറോട്‌ അഭ്യര്‍ത്ഥിച്ചുവെങ്കിലും തനിക്കിനി ആവില്ലെന്നായിരുന്നു സാറിന്റെ മറുപടി.
1995 ലെ ഏറ്റവും മികച്ച യൂറോപ്യന്‍ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട വാന്‍ഡര്‍സാര്‍ ഹോളണ്ട്‌ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗോളിയാണ്‌. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ലോകത്തെ നാല്‍പ്പതു താരങ്ങളിലൊരാളായാണ്‌ ഈ ഇതിഹാസ താരം കളംവിടുന്നത്‌.

9.6.08

എന്റെ യൂറോപ്പ്‌ സ്വപ്‌നങ്ങള്‍


ചന്ദ്രിക റിക്രിയേഷന്‍ ക്ലബ്ബില്‍ നിന്ന്‌, യൂറോ കപ്പില്‍ ഇറ്റലിയുടെ കേളികേട്ട പ്രതിരോധത്തെ നിര്‍ദ്ദാക്ഷിണ്യം ചവിട്ടിയരച്ച്‌ ഹോളണ്ടുകാര്‍ നേടിയ മൂന്നു ഗോള്‍ ജയം കണ്ട്‌ മനം നിറഞ്ഞ്‌, രാത്രി രണ്ടുമണിക്ക്‌ മാവൂര്‍ റോഡിലൂടെ മുറിയിലേക്കു നടക്കുകയായിരുന്നു ഞാന്‍. മഴ ചാറിക്കൊണ്ടിരുന്നതിനാല്‍ തെരുവ്‌ വിജയമായിരുന്നു. നനഞ്ഞുകിടക്കുന്ന രാത്രിവഴിയിലേക്ക്‌ മഞ്ഞവെളിച്ചം വീഴ്‌ത്തി നിരനിരയായി നില്‍ക്കുന്ന തെരുവുവിളക്കുകളുടെ പശ്ചാത്തലത്തില്‍ നേരിയ കാറ്റിനൊപ്പം ഉലഞ്ഞുവീഴുന്ന മഴത്തുള്ളികള്‍ നോക്കി, മുപ്പത്തി ഒന്നാം മിനുട്ടില്‍ വെസ്ലി സ്‌നൈഡര്‍ നേടിയ അസാധ്യമായ ആ ഗോളിനെക്കുറിച്ചു തന്നെ വീണ്ടും വീണ്ടും ആലോചിച്ച്‌ വേഗത്തില്‍ നടക്കുകയായിരുന്നു ഞാന്‍. കാറ്റിനനുസരിച്ച്‌ കൂടിയും കുറഞ്ഞും ചാറുന്ന മഴ നനഞ്ഞുകൊണ്ടായിരുന്നു നടത്തം.

കളി കഴിഞ്ഞ്‌ മഴ നനഞ്ഞുള്ള നടത്തത്തിന്‌ എന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളുമായുള്ള ഇഴപിരിയാനാവാത്ത ബന്ധം തുടര്‍ന്നു പോവുകയാണല്ലോ എന്നാലോചിച്ചപ്പോള്‍ കൗതുകം തോന്നി. ഇരുട്ട്‌ വീണ നാട്ടുവഴികളിലൂടെ കളിയോടുള്ള അടങ്ങാത്ത ഭ്രാന്തും പിടിക്കപ്പെടുമോ എന്ന പരിഭ്രമവുമായി നടന്ന ചില രാത്രിസഞ്ചാരങ്ങള്‍ ഓര്‍മ്മയില്‍ പുതഞ്ഞു കിടപ്പുണ്ട്‌. മഴ കോരിച്ചൊരിയുന്ന അര്‍ധരാത്രികളില്‍ പന്തുകളി കാണാന്‍ വേണ്ടിമാത്രം ഉറക്കമിളച്ച്‌ ടി.വിക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയിരിക്കുന്ന ക്ലബ്ബുകളും വീട്ടുവരാന്തകളും ലക്ഷ്യമാക്കിയുള്ള നടത്തങ്ങള്‍. അറബിക്കോളേജ്‌ വിദ്യാര്‍ത്ഥിയായിരുന്ന അന്നത്തെ ഓര്‍മ്മകള്‍ അപ്രതിരോധ്യമാംവിധം മനസ്സിലേക്ക്‌ തള്ളിക്കയറി വരികയാണ്‌ യൂറോ കപ്പ്‌ അരങ്ങുതകര്‍ക്കുന്ന ഈ രാത്രികളില്‍.
ആഹ്ലാദവും ആശങ്കകളുമായാണ്‌ അന്ന്‌ ഞങ്ങള്‍ അറബിക്കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടലേക്ക്‌ ലോകകപ്പ്‌, യൂറോ കപ്പ്‌ തുടങ്ങിയ മേജര്‍ ടൂര്‍ണ്ണമെന്റുകള്‍ കടന്നുവന്നിരുന്നത്‌. മിക്കവരും ഒന്നാന്തരം കളിപ്പിരാന്തന്മാരായിരുന്നു. മലപ്പുറം ജില്ലയുടെ കളിപ്പിരാന്തിന്റെ സ്വാഭാവികതയെന്ന പോലെ അര്‍ജന്റീനയും ബ്രസീലുമായിരുന്നു ലോകകപ്പില്‍ ഞങ്ങളില്‍ അധികപേരുടെയും ഇഷ്ട ടീമുകള്‍. യൂറോ കപ്പ്‌ വരുമ്പോള്‍ ഫ്രാന്‍സ്‌, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, ജര്‍മനി എന്നിങ്ങനെ ഞങ്ങള്‍ ഇഷ്ടങ്ങള്‍ പകുത്തെടുത്ത്‌ തമ്മില്‍ത്തല്ലി. ഞാന്‍ ഹോളണ്ടിന്റെ കൂടെയായിരുന്നു.
ഹോളണ്ട്‌ സെമിഫൈനല്‍ കളിച്ച 1998 ലോകകപ്പ്‌ നടക്കുമ്പോള്‍ സജീവമായ ഫുട്‌ബോള്‍ പ്രേമിയായിരുന്നില്ല ഞാന്‍. ഫുട്‌ബോള്‍ കാഴ്‌ചയിലെ ലഹരി പിടിക്കാന്‍ തുടങ്ങിയ 2002 ലോകകപ്പില്‍ അവര്‍ കളിച്ചിരുന്നുമില്ല. അന്ന്‌ അര്‍ജന്റീനക്കൊപ്പമായിരുന്നു. 2004 യൂറോ കപ്പിലാണെന്നു തോന്നുന്നു ഹോളണ്ട്‌ എന്നെ പിടികൂടിയത്‌. ഓറഞ്ച്‌ നിറത്തിന്റെ വശ്യത മാത്രമല്ല ത്രികോണക്കണ്ണട വച്ച എഡ്‌ഗാര്‍ ഡേവിഡ്‌സിന്റെ കുതിരവാല്‍ മുടി കുലുക്കിയുള്ള പാച്ചിലും അര്‍ധാവസരങ്ങള്‍ ഗോളാക്കാന്‍ റൂഡ്‌ വാന്‍ നിസ്‌റ്റല്‍റൂയിക്കുള്ള മിടുക്കും ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ആശയം ലോകത്തിന്‌ സംഭാവന ചെയ്‌തത്‌ ഇവരുടെ മുന്‍ഗാമിയായ യോഹന്‍ ക്രൈഫ്‌ ആണല്ലോ എന്ന വിചാരവും ഹോളണ്ടിനോടുള്ള ഇഷ്ടം കൂട്ടി. പാട്രിക്‌ ക്ലൈവര്‍ട്ടിനോടും വാന്‍ഡര്‍സാറോടും പ്രത്യേക താല്‍പ്പര്യമായിരുന്നു. അന്ന്‌ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ജര്‍മനിയുമായി നടന്ന മത്സരം കാണാന്‍ വേണ്ടിയാണ്‌ ആദ്യമായി കോളേജിന്റെ ഉയരമുള്ള മതില്‍ കയറിയിറങ്ങുന്നത്‌ എന്നു തോന്നുന്നു.
ഒരു അറബിക്കോളേജ്‌ വിദ്യാര്‍ത്ഥിക്ക്‌ യൂറോകപ്പും ലോകകപ്പും ലൈവായി കാണുകയെന്നത്‌ ഏതാണ്ട്‌ അസാധ്യമായിരുന്നു അന്നും ഇന്നും. കോളേജിന്റെ നിയമാവലികളില്‍ കളി കാണുന്നത്‌ നിരോധിക്കപ്പെട്ടിരുന്നു. നേരെയുള്ള വഴിയിലൂടെ കാണാനാവില്ലെന്നതിനാല്‍ അതീവ രഹസ്യമായി, ഹോളോബ്രിക്‌സിനു മുകളില്‍ കമ്പിമുള്ളുകള്‍ കൊണ്ട്‌ കെട്ടിയുറപ്പിച്ച മതില്‍ അതിസാഹസികമായി ചാടിക്കടന്നു വേണം കാര്യം സാധിക്കുന്നത്‌. പിടിക്കപ്പെട്ടാല്‍ കരിയര്‍ കുളമാകുമെന്നതിനാല്‍ ഒരു മാതിരി പേടിയുള്ളവരൊന്നും അതിനു ധൈര്യപ്പെട്ടില്ല. വൈകുന്നേരങ്ങളും വെള്ളിയാഴ്‌ചകളിലെ പകല്‍നേരങ്ങളിലും കോളേജ്‌ ഗ്രൗണ്ടിലും മാനിപ്പാടത്തുമായി സ്വയം മെസ്സിയും റൊണാള്‍ഡീഞ്ഞോയും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായി പന്തുകളിച്ചാണ്‌ അവര്‍ അരിശം തീര്‍ത്തിരുന്നത്‌.
ജൂണ്‍ ജൂലൈ മാസങ്ങളില്‍, നമ്മുടെ രാത്രികളിലാണ്‌ യൂറോ കപ്പ്‌ നടക്കുന്നത്‌. പന്ത്രണ്ടു മണിക്കു ശേഷമുള്ള കളികാണാന്‍ പോകുന്നതിന്‌ അന്ന്‌ രാവിലെ ഉറക്കമെണീക്കുന്നതു മുതല്‍ ആലോചിച്ചു തുടങ്ങണം. കളിയുടെ ഷെഡ്യൂള്‍ കാണാപ്പാഠമായിരുന്നതിനാല്‍ ചിലപ്പോള്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ തീരുമാനിച്ചുറപ്പിക്കും. എന്നാലും പുറപ്പെട്ടു പോകുന്ന സമയത്ത്‌, സ്വയം വിധിക്കു വിട്ടുകൊടുത്തുകൊണ്ടുള്ള അനിശ്ചിതത്വവും ഇരുട്ടത്ത്‌ മഴ നനഞ്ഞ്‌ വിറച്ചും ചെളിയില്‍ കാല്‍പൂണ്ടും വെളിച്ചത്തെ ഒഴിഞ്ഞുമുള്ള നടത്തവും കളി കഴിഞ്ഞ്‌ ആഹ്ലാദമോ സങ്കടമോ ഉള്ളില്‍ അടക്കിപ്പിടിച്ച്‌ ഒറ്റക്കോ കൂട്ടുകാര്‍ക്കൊപ്പമോ നിശ്ശബ്ദമായുള്ള മടക്കവും തന്നെ ഏറ്റവും പ്രധാനം. വലിയ ടീമുകളുടെ കളികള്‍ ആള്‍ത്തിരക്കു മൂലം ചിലപ്പോള്‍ ഒന്നര മണിക്കൂറും മഴ നനഞ്ഞു തന്നെ കണ്ടിട്ടുണ്ട്‌.
പകലിലെ ഇടവേളകളില്‍, രാത്രി കളികാണാന്‍ കൂടെ വരാന്‍ പറ്റിയ ആളെ കണ്ടെത്തണം. അഭിരുചിയും പരിചയവും ആത്മവിശ്വാസവുമുള്ളയാളെ വേണം കാണേണ്ടത്‌. അവന്‍ ചിലപ്പോള്‍ മറ്റാരുടെയോ കൂടെ പോകാന്‍ സമ്മതിച്ചിട്ടുണ്ടാകും. കളികാണാനുള്ള സുരക്ഷിതമായ സങ്കേതം രഹസ്യമാക്കിവെക്കുകയാണ്‌ പലരും ചെയ്‌തിരുന്നത്‌. കോളേജില്‍ നിന്ന്‌ കളികാണാനെത്തുന്ന എല്ലാവരും ഒരേ സ്ഥലത്ത്‌ ഒരുമിച്ചുകൂടിയാലുണ്ടാകുന്ന പൊല്ലാപ്പ്‌ മനസ്സിലാക്കി, പതിവായി പോകുന്നവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍, ചില ദിവസങ്ങളില്‍ പല വഴി വന്ന്‌ ഒരേ കേന്ദ്രത്തില്‍ ഒരുമിച്ചു കൂടേണ്ടിവരാറുണ്ട്‌. പ്രിയപ്പെട്ട ടീമുകളുടെ കളിയാകുമ്പോള്‍ കാണാന്‍ ആളു കൂടും. 2004 ല്‍, ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന മത്സരം കാണാന്‍ പാറക്കടവത്തെ ക്ലബ്ബില്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു. അധികവും സഹപാഠികള്‍. സമനിലയിലവസാനിച്ച കളി കഴിഞ്ഞ്‌ നിശ്ശബ്ദമായി റോഡിന്റെ അരികുപറ്റി നിശ്ശബ്ദമായി മടങ്ങുന്ന ആള്‍ക്കൂട്ടം ഇന്നും മനസ്സിലുണ്ട്‌.
രാത്രി ഡ്യൂട്ടിക്കുള്ള ഉസ്‌താദ്‌ നേരത്തെ ഉറങ്ങാനായിരിക്കും കളി കാണാന്‍ പോകുന്ന ദിവസത്തെ പ്രാര്‍ത്ഥന മുഴുവന്‍. പോകുന്നവരെ നോക്കാന്‍ ഉസ്‌താദ്‌ ആളെ നിശ്ചയിച്ചിട്ടുണ്ട്‌ എന്ന വാര്‍ത്ത പരക്കും ചില ദിവസങ്ങളില്‍. ചിലപ്പോള്‍ കളി കാണാന്‍ തീര്‍ച്ചപ്പെടുത്തിയവര്‍ തങ്ങളുടെ അസൗകര്യമൊഴിവാക്കാന്‍ വേണ്ടി പ്രചരിപ്പിച്ചതാവും. ഏതായാലും ജീവന്‍ പണയം വെച്ചാണ്‌ അത്തരം നാളുകളിലെ പോക്ക്‌.
റോഡില്‍ വെച്ച്‌ കോളേജുമായി ബന്ധമുള്ള നാട്ടുകാരും അസമയത്ത്‌ സ്‌കൂട്ടറില്‍ വരാറുള്ള മാനേജറും ചിലപ്പോഴൊക്കെ പോലീസും പേടിസ്വപ്‌നങ്ങളായിരുന്നു. കളികഴിഞ്ഞ്‌ തിരികെ മതില്‍ചാടുമ്പോള്‍ ഇരുട്ടത്ത്‌ തോട്ടക്കാരന്‍ പതുങ്ങിയിരിപ്പുണ്ടോ എന്ന ആശങ്ക എപ്പോഴുമുണ്ടായിരുന്നു. എത്ര വിദഗ്‌ധമായി തിരികെ പ്രവേശിച്ചാലും ചിലപ്പോള്‍ വെറും ദൗര്‍ഭാഗ്യം കൊണ്ടു മാത്രം, ഉറക്കമുണര്‍ന്ന്‌ ബാത്ത്‌റൂമില്‍ പോകുന്ന ഉസ്‌താദ്‌ പിടികൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കുടുങ്ങുമ്പോഴെല്ലാം വിദഗ്‌ധമായ നുണ പറഞ്ഞ്‌ രക്ഷപ്പെട്ടു. കുടുങ്ങിയാല്‍ പിന്നെ രക്ഷിതാവിനെ കൊണ്ടുവരണം. ചിലപ്പോള്‍ ആ വര്‍ഷം തന്നെ നഷ്ടപ്പെടും. ചിലപ്പോള്‍ കോളേജിലെ പഠിപ്പുതന്നെ.
കോണ്‍ഫെഡറേഷന്‍ കപ്പ്‌ നടക്കുന്ന കാലത്ത്‌ മഴ പെയ്യുന്ന രാത്രികളൊന്നില്‍ റഊഫുമൊന്നിച്ച്‌ മഴ നനഞ്ഞു കണ്ട ബ്രസീല്‍-ഗ്രീസ്‌, ഏറ്റവും കടുത്ത ഭീഷണി നിലനില്‍ക്കുന്ന സമയത്ത്‌ കണ്ട കഴിഞ്ഞ ലോകകപ്പിലെ അര്‍ജന്റീന-ഹോളണ്ട്‌, കളികഴിഞ്ഞ്‌ പെരുംമഴയത്ത്‌ ഇഷ്ടടീം തല്ലിത്തോറ്റതില്‍ സങ്കടപ്പെട്ട്‌ മൂകനായി നടന്ന പോര്‍ച്ചുഗല്‍-ഹോളണ്ട്‌ തുടങ്ങിയ മത്സരങ്ങളുടെ വിശദാംശങ്ങള്‍ വരെ ഉള്ളില്‍ പതിഞ്ഞുകിടക്കുന്നു. ഇടിയും മിന്നലും പറപ്പിച്ചുകളയാന്‍ പോന്ന കാറ്റുമുള്ള രാത്രികളില്‍, ക്ലബ്ബുകളിലും വീട്ടുവരാന്തകളിലുമൊന്നും കളിവെച്ചിട്ടില്ലെന്നു കണ്ട്‌ നിരാശയോടെ ഉഴറി നടന്നതും കളി തുടങ്ങി പത്തുമിനുട്ടാകുമ്പോഴേക്ക്‌ കറന്റ്‌ പോയിട്ട്‌ കളി കഴിയാന്‍ നേരം വരെ ഉത്‌കണ്‌ഠയോടെ കാത്തിരുന്നതും ഓര്‍ക്കുന്നു. 2002 ലെ പ്രാഥമിക റൗണ്ടില്‍ സ്വീഡനുമായുള്ള മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി അര്‍ജന്റീനയും ഡെന്മാര്‍ക്കിനോട്‌ തോറ്റ്‌ ഫ്രാന്‍സും പുറത്തായതിനു ശേഷം നാളുകളോളം കോളേജന്തരീക്ഷത്തില്‍ തങ്ങിനിന്ന മ്ലാനതയും, 2006 ല്‍ സെര്‍ബിയക്കെതിരെ 24 വണ്‍ടച്ചുകള്‍ക്കൊടുവില്‍ ഗോളടിച്ച്‌ അര്‍ജന്റീന ജയിച്ചതിന്റെ ആഹ്ലാദവും, അര്‍ജന്റീന തോറ്റാലും ബ്രസീല്‍ കപ്പെടുക്കരുതേ എന്ന്‌ മനമുരുകിയുള്ള പ്രാര്‍ത്ഥനയും യൂറോ ലഹരി പതയുന്ന ഉറക്കമില്ലാത്ത ഈ രാത്രികളില്‍ അരുമയോടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ഹോളണ്ടിന്റെ ദൗര്‍ഭാഗ്യമാണ്‌ എന്നെ അവരില്‍ ഉറപ്പിച്ചുനിര്‍ത്തിയത്‌. ഓരോ ടൂര്‍ണ്ണമെന്റിലും മികച്ച ടീമായി വന്ന്‌ ദൗര്‍ഭാഗ്യം കൊണ്ട്‌ കണ്ണീര്‍ വാര്‍ത്തുനില്‍ക്കുന്ന അവരുടെ ചരിത്രം മനപ്പാഠമാണ്‌. 1996 മുതല്‍ ക്രോസ്‌ബാറിനു കീഴിലുണ്ടായിരുന്ന എഡ്വിന്‍ വാന്‍ഡര്‍സാറാണ്‌ ഇത്തവണ ഡച്ചുകളെ നയിക്കുന്നത്‌. മുപ്പത്തിയെട്ടാം വയസ്സില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡനു വേണ്ടി ചാമ്പ്യന്‍സ്‌ ലീഗ്‌ ഉയര്‍ത്തിയതു പോലെ അര്‍ഹതപ്പെട്ട യൂറോ കിരീടം ഉയര്‍ത്തിയാവുമോ സാര്‍ വിടപറയുന്നത്‌? ഇന്നലെ ഇറ്റലിയെ തകര്‍ത്തുവിട്ട ആ കളിയുടെ ആവേശം നിസ്റ്റല്‍റൂയിക്കും സ്‌നൈഡറിനും ബ്രാങ്കോസ്‌റ്റിനും കൂട്ടര്‍ക്കും നിലനിര്‍ത്താനാവുമോ? അതോ ഏറ്റവും നന്നായി കളിച്ച്‌ അടയാളങ്ങളൊന്നും ബാക്കിവെക്കാതെ ഡച്ച്‌ഫുട്‌ബോളിന്റെ ഈ പേജും മറിയുമോ?
യൂറോ 2004 സെമിയില്‍ പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്ന്‌ മനീഷ്‌ തൊടുത്ത ഷോട്ട്‌ വാന്‍ഡര്‍സാറിന്റെ ജാഗ്രതയെ മറികടന്ന്‌ ഹോളണ്ടിന്റെ പോസ്‌റ്റില്‍ കയറിയപ്പോഴും, കയ്യാങ്കളിയായിത്തീര്‍ന്ന 2006 ക്വാര്‍ട്ടറില്‍ കിട്ടിയ ഒരേയൊരവസരത്തില്‍ അതേ മനീഷിന്റെ ക്ലോസ്‌റേഞ്ചര്‍ വലകുലുക്കിയപ്പോഴും നുറുങ്ങിപ്പോയ പ്രതീക്ഷകള്‍ ഇപ്പോള്‍ ഞാന്‍ ചേര്‍ത്തുവയ്‌ക്കുകയാണ്‌.

30.5.08

ആ ബ്ലോഗുകള്‍ക്ക്‌ എന്തു സംഭവിച്ചു?

എന്റെ സുഹൃത്തുക്കളായ ശരീഫ്‌ സാഗര്‍ (www.kappithaan.blogspot.com), വയനാടന്‍ (www.wayandan.blogspot.com), ലുക്‌മാന്‍ മമ്പാട്‌ (www.sathram.blogspot.com) എന്നിവര്‍ ഈയിടെ ബ്ലോഗിംഗ്‌ തുടങ്ങി. thanimalayalam.org ലെ geting listed എന്നിടത്തു പോയി url കൊടുത്തു. കൊടുത്തിട്ടു നാളേറെയായി. പക്ഷേ ഇതുവരെ തനിമലയാളം പേജില്‍ ഇവരുടെ ബ്ലോഗ്‌ പ്രത്യക്ഷപ്പെട്ടു കണ്ടില്ല.തനിമലയാളത്തില്‍ പ്രത്യക്ഷപ്പെടാനായി ഞങ്ങള്‍ ചെയ്‌തത്‌ മണ്ടത്തരമായോ? ആ പേജില്‍ ലിസ്റ്റ്‌ ചെയ്യപ്പെടാന്‍ ആക്‌ച്വലി എന്തെല്ലാമാണു ചെയ്യേണ്ടത്‌? chintha.com ലെ ലിസ്‌റ്റിംഗില്‍ വരാന്‍ എന്ത്‌ ചെയ്യണം? ബൂലോഗത്തെ ഇത്തരം വിഷങ്ങളില്‍ അഗാധമായ തിരിപാടുള്ളവര്‍ ദയവായി സഹായിക്കുമല്ലോ.

15.5.08

സന്തോഷ്‌ മാധവനെ തീവ്രവാദിയെന്ന്‌ വിളിക്കരുത്‌!

സന്തോഷ്‌ മാധവന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നീട്ടിയും കുറുക്കിയും ചുഴിഞ്ഞും വിടര്‍ത്തിയും കൊണ്ടാടാനുള്ള നല്ലൊരു മെറ്റീരിയലായിരിക്കുകയാണല്ലോ। ഇനിയുമുണ്ടോ ബലാത്സംഗങ്ങള്‍, ഇനിയുമുണ്ടോ അശ്ലീല സി.ഡികള്‍, കടുവാത്തോല്‍, പാതികഴിച്ച മദ്യക്കുപ്പികള്‍ എന്നിങ്ങനെയാണ്‌ ഓരോ പുതിയ തവണ ടി.വി തുറക്കുമ്പോഴും പത്രം നിവര്‍ത്തുമ്പോഴും പൊതുജനം അന്വേഷിക്കുന്നത്‌. ജ്യോതിഷവും പ്രവചനവും ഏറ്റവും സ്‌കോപ്പുള്ള ബിസിനസായി മാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടില്‍ അടുത്തതായി പിടിക്കപ്പെടുന്നത്‌ ആര്‌, വെളിപ്പെടുന്നത്‌ എന്തൊക്കെ എന്ന്‌ കാതോര്‍ത്തിരിക്കുകയാണ്‌ മറ്റെല്ലാവരെയും പോലെ ഞാനും.

ഈയവസരത്തില്‍, കേരളത്തിലെ പ്രസിദ്ധനായ ഒരു ജ്യോതിഷിയില്‍ നിന്നുണ്ടായ അനുഭവം ഇവിടെ വെക്കട്ടെ. ഇത്‌ വായിക്കേണ്ട തലം ഏതെന്ന്‌ വായിക്കുന്നവര്‍ തീരുമാനിക്കുകയാവും ഉചിതം എന്ന്‌ തോന്നുന്നു.ജോലിയുടെ ഭാഗമായി ആറേഴു മാസം തിരുവനന്തപുരത്തുണ്ടായിരുന്നു ഞാന്‍. പില്‍ക്കാലത്ത്‌ സിനിമ പിടിച്ച്‌ പ്രതിസന്ധിയിലകപ്പെട്ട പ്രസിദ്ധമായ ഒരു ഓഡിയോ / വീഡിയോ വിപണനക്കമ്പനി പുറത്തിറക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള പ്രസിദ്ധീകരണത്തില്‍ ലേ ഔട്ട്‌ ആര്‍ട്ടിസ്‌ററായിട്ട്‌. സംഗീതമായിരുന്നു പ്രസിദ്ധീകരണത്തിന്റെ വിഷയം. ഇതേ സ്ഥാപനത്തിനു കീഴില്‍ തന്നെ ഒരു ജ്യോതിഷ മാസികയും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.മലപ്പുറത്തും കോഴിക്കോട്ടുമായി മാത്രം ജീവിച്ചുപരിചയമുണ്ടായിരുന്ന എനിക്ക്‌ തിരുവനന്തപുരത്തേത്‌ പുതിയതും എന്നാല്‍ അസഹനീയവുമായ ജീവിതമായിരുന്നു അവിടത്തേത്‌. ചമ്പാവ്‌ അരി വെച്ചുണ്ടാക്കിയ ചോറിന്റെ കട്ടിയും കനവും മുതല്‍ തക്കംകിട്ടിയാല്‍ പറ്റിക്കുന്ന വഴിവാണിഭക്കാരുടെയും ഓട്ടോഡ്രൈവര്‍മാരുടെയും സ്വഭാവം വരെയുള്ള അനവധി കാര്യങ്ങള്‍ ഒരു മറുകണ്ണോടെ നോക്കേണ്ട ഇടം എന്ന ധാരണ ആ നാടിനെക്കുറിച്ച്‌ എന്നിലുണ്ടാക്കി. എന്നെപ്പോലുള്ളവര്‍ക്ക്‌ റിസ്‌കില്ലാതെ ജീവിക്കാന്‍ മലബാറിനപ്പുറം ലോകത്ത്‌ ഇടമില്ല എന്ന്‌ തോന്നിച്ച കാലഘട്ടം.
.
മതം പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ചിട്ടപ്പടിയില്‍ പതിനൊന്ന്‌ കൊല്ലം ജീവിച്ചിരുന്നതിനാല്‍, നിസ്‌കാരവും നോമ്പുമൊക്കെ എങ്ങനെയും കൂടെ കൊണ്ടു നടക്കണമെന്ന ശാഠ്യം എന്റെ ശീലങ്ങളിലുണ്ടായിരുന്നു. ചിലപ്പോള്‍ അശ്രദ്ധയുടെയും മറ്റ്‌ ചിലപ്പോള്‍ ദുര്‍വാശികളുടെയും പുറത്തേറി അവയൊക്കെ ഒഴിവാക്കേണ്ടിവരാറുണ്ടെങ്കിലും മുത്ത്‌മുഅ്‌മിനായി ജീവിക്കണമെന്നും ഈമാന്‍ കിട്ടി മരിക്കണമെന്നും ആഗ്രഹിക്കുന്ന പാവപ്പെട്ടൊരു മുസ്‌്‌ലിമാണ്‌ ഞാന്‍. എന്നു കരുതി, ഇസ്‌്‌ലാമിനെക്കുറിച്ച്‌ കാര്യമായ വിവരമില്ലാത്ത പൊതുജനം ധരിച്ചിരിക്കുന്ന പോലെ അമ്പലം ചുട്ടെരിക്കാനും ഇന്ത്യയെ ഇസ്‌്‌ലാമിക രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനും കണ്ണില്‍ക്കണ്ടവരെയൊക്കെ പിടിച്ച്‌ ഇസ്‌്‌ലാമാക്കാനുമുള്ള പ്രതിജ്ഞയൊന്നും ഇല്ല. മനുഷ്യനെ മനുഷ്യനായല്ലാതെ മറ്റു കണ്ണുകളിലൂടെ നോക്കാന്‍ ഇതുവരെ പഠിഞ്ഞിട്ടില്ല.
.
പറഞ്ഞ്‌പറഞ്ഞ്‌ കാട്ടിലേക്കല്ല വിഷയത്തിലേക്കാണ്‌ കയറുന്നത്‌. എന്റെ തിരുവനന്തപുരം നാളുകളിലും അഞ്ചു വഖ്‌ത്‌ നിസ്‌കരിക്കാന്‍ (സുബ്‌ഹി മിക്കപ്പോഴും ഖളാ (അസമയത്ത്‌) ആയിട്ടാണെങ്കിലും) ശ്രദ്ധിച്ചിരുന്നു. രാവിലെ നേരത്തെ എണീക്കുന്ന ദിവസങ്ങളിലൊക്കെയും ഖുര്‍ആന്‍ ഓതാനും. റൂമില്‍ കൂടെ താമസിക്കുന്ന മുസ്‌്‌ലിംകളല്ലാത്ത സുഹൃത്തുക്കളും എന്റെ മതംനടത്തിപ്പില്‍ അസ്വാഭാവികതയോ ബുദ്ധിമുട്ടോ കണ്ടില്ലെന്നാണ്‌ തോന്നുന്നത്‌. ഏതായാലും ഇതേക്കുറിച്ച്‌ കാര്യമായി (എന്റെ അള്ളാനെപ്പോടിയെക്കുറിച്ച്‌ തമാശയായി പലതും പറയാറുണ്ടെന്നതൊഴിച്ചാല്‍) ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ നിസ്‌ക്കരിക്കുമ്പോള്‍ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞു തന്നും ഉറക്കെ ശബ്ദിക്കാതെയും അവര്‍ സഹകരിക്കുമായിരുന്നു. ഇടക്കിടക്ക്‌ നീ ഐ.എസ്‌.ഐ ചാരനാണോടാ, ലീവ്‌ കഴിഞ്ഞുവരുമ്പോള്‍ കോഴിക്കോടന്‍ ഹല്‍വയോ മലപ്പുറം കത്തിയോ കൊണ്ടുവരണേ തുടങ്ങിയ നിരുപദ്രവകരമായ കമന്റുകള്‍ പറഞ്ഞ്‌ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും സഹപ്രവര്‍ത്തകരെല്ലാം നല്ലവരായിരുന്നു.
.
ഇവിടെയാണ്‌ ജ്യോതിഷി വരുന്നത്‌. ജ്യോതിഷിയും സഹപ്രവര്‍ത്തകന്‍ തന്നെ. മേല്‍പ്പറഞ്ഞ ജ്യോതിഷ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്‌ കക്ഷി. ആലപ്പുഴയില്‍ നാട്‌. ജ്യോതിഷത്തിനു പുറമേ നാടകാഭിനയം തുടങ്ങിയ ഏര്‍പ്പാടുകളുള്ള സര്‍വകലാവല്ലഭനാണ്‌ പുള്ളി. പല സിനിമാക്കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പണക്കാരുടെയുമൊക്കെ വിശ്വസ്‌തനായ ഭാവിപറച്ചിലുകാരനാണെന്നാണ്‌ കേട്ടിരുന്നത്‌. ഫാരിസ്‌ അബുബക്കറിന്റെ വിശ്വസ്‌തനാണെന്നൊക്കെ ആരോ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ചാനലുകളില്‍ ഓടിക്കൊണ്ടിരുന്ന ചില സീരിയലുകളില്‍ വില്ലന്‍വേഷം ചെയ്‌ത്‌ ഗംഭീരമാക്കിയിട്ടുമുണ്ട്‌, ഞാന്‍ കണ്ടിട്ടില്ല.
.
സഹപ്രവര്‍ത്തകരില്‍ മിക്കവരും ജ്യോതിഷ വിശ്വാസികളാകയാല്‍ നമ്മുടെ ജ്യോതിഷി ആദരണീയനായ വ്യക്തിത്വമായിരുന്നു. പൊതുവെ നല്ല പെരുമാറ്റമാണ്‌. സഹനശീലനാണ്‌. ദേഷ്യപ്പെട്ടാല്‍ ചിലപ്പോള്‍ തല്ലാനൊക്കെ വരും. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തതിനാലും ഇത്തരം ഏര്‍പ്പാടുകളില്‍ തൊണ്ണൂറു ശതമാനവും തട്ടിപ്പാണെന്നറിയാവുന്നതിനാലും ജ്യോതിഷിയോട്‌ അടുത്തുപെരുമാറാന്‍ കഴിഞ്ഞിട്ടില്ല. ജോലി സംബന്ധമായ അനിവാര്യമായ ചില കണ്ടുമുട്ടലുകളില്‍ പലപ്പോഴും ഉടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ എന്റെ കയ്യിലിരിപ്പിന്റെ ഗുണം എന്നു മാത്രമേ കരുതുന്നുള്ളൂ..ഈ ജ്യോതിഷി എന്നെക്കുറിച്ച്‌ നടത്തിയ ഒരു പ്രവചനമാണ്‌ ഈ കുറിപ്പിന്‌ എന്നെ പ്രേരിപ്പിച്ചത്‌. പുള്ളിയുടെ പ്രവചന സ്വഭാവത്തില്‍ അമിതവിശ്വാസമുള്ള ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനോടാണ്‌ പുള്ളി എന്നെക്കുറിച്ച്‌ പ്രവചനം നടത്തിയത്‌. ഒന്നുമില്ല, ഭാവിയില്‍ ഞാനൊരു ഭീകരവാദിയായിത്തീരും എന്നു മാത്രമായിരുന്നു ആ മഹാപ്രവചനം!
.
വളരെ വൈകിയാണ്‌ ഈ പ്രവചന വൃത്താന്തം അറിഞ്ഞതെങ്കിലും അത്‌ എന്നിലുണ്ടാക്കിയ അരക്ഷിത ബോധത്തിന്റെ ആഴം എഴുതി ഫലിപ്പിക്കാനാവില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്‌ മതനിഷ്‌ഠകള്‍ കൊണ്ടു നടക്കാന്‍ ശ്രമിക്കുന്ന ഒരാളെ എത്ര പെട്ടെന്ന്‌ ഭീകരവാദിയാക്കാന്‍ കഴിയുന്നു! നെറ്റിയില്‍ ഭസ്‌മക്കുറി തൊടുകയും മതമന്ത്രങ്ങള്‍ ഉരുവിടുകയും കയ്യില്‍ രക്ഷാബന്ധനവും മറ്റു ചരടുകളും കെട്ടുന്ന ഒരാളെക്കുറിച്ച്‌ മതമൗലികവാദി എന്ന്‌ പറയാതിരിക്കുമ്പോള്‍ തന്നെ, തലയില്‍ തൊപ്പിവെച്ച ഒരാള്‍ പാക്കിസ്‌താന്റെ ചാരനും അല്‍ഖാഇദയില്‍ നിന്ന്‌ പണംപറ്റുന്നവനുമാകുന്നു!...
.
ഈ സംഭവം ആദ്യമായി ഞാന്‍ പറഞ്ഞത്‌ കോഴിക്കോട്ടെ പത്രപ്രവര്‍ത്തകനായ ഒരു ഹൈന്ദവ സുഹൃത്തിനോടാണ്‌. അവന്‍ ആദ്യം എന്നെ മാറ്റിനിര്‍ത്തി അടിമുടി ഒന്നുനോക്കി. പിന്നെ എന്റെ വലതുകൈയ്‌ തന്റെ ഇരുകയ്യിലുമായി ശക്തിയായി കൂട്ടിപ്പിടിച്ച്‌ കണ്ണില്‍ നോക്കി ഒന്നും ഉരിയാടാനാവാതെ മിനുട്ടുകളോളം നിന്നു...